രാജ്യത്തെ വാഴക്കൃഷിയുൾപ്പെടെയുള്ള കാർഷിക മേഖലകളിലേക്ക് കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കൂടുതൽ വിളകളെ വിദേശ നിക്ഷേപ നയത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി ഉൾപ്പെടെയുള്ള പ്ലാന്റേഷൻ മേഖലകളിൽ കൂടുതൽ വിദേശ നിക്ഷേപ ഇളവുകൾ അനുവദിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
നിലവിൽ തേയില, കാപ്പി, റബർ, ഏലം, പാം ഓയിൽ, ഒലിവ് തുടങ്ങിയ തോട്ടവിളകൾക്ക് മാത്രമാണ് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. മറ്റ് പ്ലാന്റേഷൻ മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണമുണ്ട്. ഈ നയത്തിൽ മാറ്റം വരുത്തുന്നതിലൂടെ വാഴക്കൃഷി ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
കണക്കുകൾ പ്രകാരം 2000 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ റബർ ഉൽപ്പന്ന മേഖലയിൽ 393 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. തേയില, കാപ്പി മേഖലകളിൽ സംസ്‌കരണവും സംഭരണവും ഉൾപ്പെടെ 29.523 കോടി ഡോളറിന്റെ വിദേശ നിക്ഷേപവും ലഭിച്ചു.
ഉൽപ്പാദനത്തിൽ മുന്നിൽ, കയറ്റുമതിയിൽ പിന്നിൽ
ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴ ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. പ്രതിവർഷം മൂന്ന് കോടിയിലധികം ടൺ വാഴപ്പഴമാണ് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നത്. ആഗോള വാഴപ്പഴ ഉൽപ്പാദനത്തിന്റെ 26.45 ശതമാനം, അതായത് 3.536 കോടി ടൺ, ഇന്ത്യയുടെ സംഭാവനയാണ്. എന്നാൽ ആഗോള കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ വിഹിതം നിലവിൽ ഒരു ശതമാനം മാത്രമാണ്.
ലക്ഷ്യം 100 കോടി ഡോളറിന്റെ കയറ്റുമതി
2024-25 സാമ്പത്തിക വർഷത്തിൽ 37.75 കോടി ഡോളറിന്റെ വാഴപ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വരും വർഷങ്ങളിൽ വാഴപ്പഴ കയറ്റുമതി വരുമാനം 100 കോടി ഡോളറായി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
നിലവിൽ യുഎഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ, ഇറാഖ്, ഉസ്ബെക്കിസ്ഥാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കുമാണ് ഇന്ത്യ പ്രധാനമായും വാഴപ്പഴം കയറ്റുമതി ചെയ്യുന്നത്. കൂടുതൽ നിക്ഷേപം എത്തുന്നതോടെ അമേരിക്ക, റഷ്യ, ജപ്പാൻ, ജർമനി, ചൈന, നെതർലാൻഡ്സ്, യുകെ, ഫ്രാൻസ് തുടങ്ങിയ വലിയ വിപണികളിലേക്കും കയറ്റുമതി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഈ സംസ്ഥാനങ്ങൾ മുന്നിൽ
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയാണ് രാജ്യത്തെ പ്രധാന വാഴപ്പഴ ഉൽപ്പാദക സംസ്ഥാനങ്ങൾ. രാജ്യത്തെ മൊത്തം വാഴപ്പഴ ഉൽപ്പാദനത്തിന്റെ 67 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.



