ജനീവ: അണുവായുധ നിർമ്മാണം തടയുന്നതിനുള്ള രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഇറാനെതിരെ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) ഐക്യരാഷ്ട്രസഭയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആണവപരിശോധനകളുമായി പൂർണമായി സഹകരിക്കാത്ത ഇറാന്റെ നിലപാടിനെതിരെ നയതന്ത്രതലത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
2015ൽ അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളുമായി ഒപ്പുവെച്ച ആണവകരാറിന്റെ ഭാഗമായി ഐഎഇഎയുടെ കർശന പരിശോധനകൾക്ക് ഇറാൻ വിധേയമായിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് ഭരണകൂടം കരാറിൽനിന്ന് പിന്മാറിയതോടെ സ്ഥിതിഗതികൾ മാറി.
ഇതിന് പിന്നാലെ ഐഎഇഎയുടെ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാക്കുക, പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ആണവകേന്ദ്രങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുക തുടങ്ങിയ നടപടികളിലൂടെ ഇറാൻ പരിശോധനകൾക്ക് തടസം സൃഷ്ടിക്കുന്നതായാണ് ആരോപണം.
അന്താരാഷ്ട്ര ആണവനിരീക്ഷണ സംവിധാനങ്ങളുടെ പരിമിതികളും ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരും വർഷങ്ങളിൽ ഇറാൻ അണുബോംബ് വികസിപ്പിക്കാനുള്ള സാധ്യത ഏകദേശം 50 ശതമാനമാണെന്ന് കാർനെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ ആണവനയ വിഭാഗം മേധാവിയും ഭൗതികശാസ്ത്രജ്ഞനുമായ ജെയിംസ് ആക്ടൺ വിലയിരുത്തി.
പുതിയൊരു നയതന്ത്ര ധാരണ രൂപപ്പെട്ടാലും ഇറാനെ അണുബോംബ് വികസിപ്പിക്കുന്നതിൽനിന്ന് തടയുക എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.















