പ്രയാഗ്രാജ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ദീപാവലി മാതൃകയിൽ ആഘോഷമൊരുക്കി പ്രയാഗ്രാജിലെ ലൂക്കർഗഞ്ചിലെ ഫ്ലാറ്റുടമകൾ. ഗുണ്ടാത്തലവനും മുൻ സമാജ്വാദി പാർട്ടി എംപിയുമായിരുന്ന അതീഖ് അഹ്മദിന്റെ കൈവശത്തിൽനിന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമിച്ച 76 ഫ്ലാറ്റുകളിലാണ് ദീപങ്ങൾ തെളിയിച്ച് ആഘോഷം സംഘടിപ്പിക്കുന്നത്.
ഭൂമിയിൽ നിർമിച്ച ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾ വീടുകൾ ദീപങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി വീടും സുരക്ഷിതമായ താമസസൗകര്യവും ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുടെ ജന്മദിനം ദീപാവലി മാതൃകയിൽ ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗുണഭോക്താക്കൾ പ്രതികരിച്ചു.
അതീഖ് അഹ്മദിന്റെ കൈവശമുണ്ടായിരുന്ന ഭൂമി സർക്കാർ ഏറ്റെടുത്ത് പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചുനൽകിയതിനെ ബിജെപി നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്. 76 ഗുണഭോക്താക്കളിൽ മുസ്ലിം കുടുംബങ്ങളും ഉൾപ്പെടുന്നുണ്ടെന്നും ക്ഷേമപദ്ധതികൾ മതത്തിന്റെ അടിസ്ഥാനത്തിലല്ല നടപ്പാക്കുന്നതെന്നും ബിജെപി നേതാവ് സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു.
അതേസമയം, സംഭവത്തെ രാഷ്ട്രീയമായി വിമർശിച്ച് സമാജ്വാദി പാർട്ടി രംഗത്തെത്തി. ഭൂമാഫിയകൾക്കെതിരായ നടപടി തിരഞ്ഞെടുത്ത ചില കേസുകളിൽ മാത്രമായി സർക്കാർ ഒതുക്കുകയാണെന്നാണ് എസ്.പി വക്താവ് മനോജ് കാകയുടെ ആരോപണം. ലഖ്നൗ, ജൗൻപൂർ, മിർസാപൂർ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലെ ഭൂമാഫിയകൾക്കെതിരെയും നടപടി സ്വീകരിച്ച് പിടിച്ചെടുക്കുന്ന ഭൂമി പാവപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതീഖ് അഹ്മദിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ നിർമിച്ച 76 ഫ്ലാറ്റുകൾ 2023ലാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് ഫ്ലാറ്റുകൾ നിർമിച്ചത്.












