തിരുവനന്തപുരം: വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് കേരള സർവകലാശാല ഒന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പിൻവലിച്ചു. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ഫലം പിൻവലിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പിഴവുകൾ തിരുത്തി ഉടൻ പുതിയ ഫലം പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അറിയിച്ചു.
വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ പരീക്ഷാഫലം ലഭ്യമാകാത്തതിനെ തുടർന്നാണ് ആദ്യം പരാതികൾ ഉയർന്നത്. പല വിദ്യാർത്ഥികൾക്കും ഫലം ലഭിച്ചിരുന്നില്ല. കൂടാതെ, പ്രസിദ്ധീകരിച്ച ഫലങ്ങളിൽ വ്യാപകമായ ക്രമക്കേടുകളും സാങ്കേതിക പിഴവുകളും കണ്ടെത്തിയതായി പരാതിയുണ്ട്.
ജയിച്ച വിഷയങ്ങളിൽ പോലും ചില വിദ്യാർത്ഥികൾ പരാജയപ്പെട്ടതായി ഫലം രേഖപ്പെടുത്തിയിരുന്നു. രജിസ്റ്റർ നമ്പറിന് നേരെ മറ്റൊരു വിദ്യാർത്ഥിയുടെ പേര് വന്നതായും കോളേജുകളുടെ പേരുകൾ മാറിയതായും പരാതികളുണ്ട്.
പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന ‘കെ-റീപ്പ്’ (K-REAP) സോഫ്റ്റ്വെയറിലെ സാങ്കേതിക പ്രശ്നമാണ് പിഴവുകൾക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വ്യാപക പരാതി ഉയർന്നതോടെയാണ് സർവകലാശാല പരീക്ഷാഫലം പിൻവലിച്ച് പിഴവുകൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചത്.












