പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിനുള്ള നിയന്ത്രണം ഇന്നും തുടരുന്നു. ഒരാൾക്ക് ഒരു അരവണ പാക്കറ്റ് മാത്രമാണ് നൽകുന്നത്. കഴിഞ്ഞ 20 ദിവസമായി അരവണ പ്ലാന്റ് പ്രവർത്തിക്കുന്നില്ല. പ്ലാന്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഉൽപാദനം നിർത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇന്നലെ രാത്രിയും തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു അരവണ വീതമാണ് നൽകിയത്. ഇതിനെ തുടർന്ന് ചില തീർത്ഥാടകർ പ്രതിഷേധിച്ചു.
മൂന്ന് ലക്ഷം അരവണയുടെ കരുതൽ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും തീർത്ഥാടകരുടെ തിരക്ക് കൂടിയതോടെ സ്റ്റോക്ക് കുറഞ്ഞതായി ദേവസ്വം ബോർഡ് അറിയിച്ചു. കന്നിമാസ പൂജയ്ക്ക് ഇത്രയും വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
തിരക്ക് മുൻകൂട്ടി കണക്കാക്കുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്ലാന്റിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി അരവണ വിതരണത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന് ബോർഡ് നേരത്തെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കോടതിയുടെ അനുമതിയോടെയാണ് പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രതിദിനം ഒരു ലക്ഷം അരവണ വരെ നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് പ്ലാന്റിന്റെ ശേഷി കൂട്ടുന്നത്.












