ആരോഗ്യസർവകലാശാല വൈസ്ചാൻസലറെ പുനർനിയമിച്ച ചാൻസലർ കൂടിയായ ഗവർണരുടെ നടപടി ജനാധിപത്യവിരുദ്ധവും അക്കാദമിക് ലോകത്ത് കേട്ടുകേൾവി ഇല്ലാത്തതും ആണെന്ന് എൽ.ഡി.എഫ് . കൺവീനർ ടി.പി.രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
നിലവിലുള്ള വൈസ് ചാൻസലർക്ക് അടുത്ത വൈസ്ചാൻസലർ വരുന്നതുവരെ ആറ് മാസക്കാലം മാത്രമേ നീട്ടി നൽകാവൂ എന്ന് ആക്ടിൽ വ്യവസ്ഥയുണ്ടായിരിക്കെ അതിനെ മറികടന്നുകൊണ്ടാണ് അഞ്ചുവർഷം നിയമനം നീട്ടി നൽകുന്നതായി ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനസർക്കാരിൻ്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളിൽ ഇത്തരം നിയമനം നടത്തുമ്പോൾ സർക്കാരിൻ്റെ നിർദ്ദേശം പരിഗണിച്ചുകൊണ്ടാണ് നിയമനം നടത്താറ്. കേരളത്തിലെ സർവകലാശാലകൾ മികവിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിനെ തകർക്കുന്ന വിധമുള്ള ഇടപെടലാണ് ഗവർണരുടെ ഭാഗത്ത്നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സെനറ്റിലെ നോമിനേഷൻ ഉൾപെടെ സംഘപരിവാർ യു.ഡി.എഫ്. അനുഭാവികളും പ്രവർത്തകരുമായവരെ തിരുകിക്കയറ്റുന്ന നടപടിയുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു


