കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ കഴമ്പില്ലെന്ന് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി. അർജന്റീന ടീമിന്റെ സന്ദർശനത്തിനായി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പണം അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വിവാദങ്ങളും ആരോപണങ്ങളും തുടരുന്നത് കേരളത്തിലെ വലിയ കായിക പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും ഷറഫലി പറഞ്ഞു. വലിയൊരു പദ്ധതി ഏറ്റെടുക്കാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എംഡി തയ്യാറായത് ചെറിയ ബാധ്യതയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് പദ്ധതിക്കായി പണം മുടക്കാൻ റിപ്പോർട്ടർ ചാനൽ മുന്നോട്ടുവന്നത്. എന്നാൽ ഇപ്പോഴത്തെ അനുഭവം ഭാവിയിൽ കേരളത്തിൽ ഇത്തരം പദ്ധതികൾ ഏറ്റെടുക്കുന്നതിൽനിന്ന് സംരംഭകരെയും സ്പോൺസർമാരെയും പിന്തിരിപ്പിക്കുമെന്നും ഷറഫലി അഭിപ്രായപ്പെട്ടു.
അതേസമയം, മെസി ഉൾപ്പെടെയുള്ള അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ എത്താൻ ഇപ്പോഴും തയ്യാറാണെന്ന് അറിയിച്ച് എഎഫ്എ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഇമെയിൽ അയച്ചതായാണ് വിവരം.
തർക്കത്തിലേക്ക് പോകാതെ ഒത്തുതീർപ്പാണ് വേണ്ടതെന്നും കേരളത്തിലെത്തുന്നതിനായി വീണ്ടും ചർച്ചകൾ നടത്തണമെന്നും എഎഫ്എ വ്യക്തമാക്കി. റിപ്പോർട്ടറുമായുള്ള കരാറിൽനിന്ന് പിന്മാറാൻ താൽപര്യമില്ലെന്നും മത്സരത്തിനായി മറ്റൊരു തീയതി നിശ്ചയിക്കണമെന്നും എഎഫ്എ ഇമെയിലിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.


