എറണാകുളം: ഇ – ഹോസ്പിറ്റൽ സംവിധാനം പ്രാവർത്തികമാക്കാൻ ഒരുങ്ങി എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി. ഇനിമുതൽ എറണാകുളം സർക്കാർ ആയുർവേദ ആശുപത്രിയിലും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ്റെ സേവനങ്ങൾ ലഭ്യമാകും. ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷനാണ് ആദ്യഘട്ടത്തിൽ ഓൺലൈനാക്കുന്നത്.
രോഗികളുടെ സൗകര്യം കണക്കിലെടുത്ത് ഏത് സമയത്ത് വേണമെങ്കിലും ഏത് ഡോക്ടറെ ഓപി യിൽ കാണാൻ സാധിക്കും. കൂടാതെ സ്ഥാപനത്തിൽ എത്തി രജിസ്റ്റർ ചെയ്യുന്നത് പോലെ മുൻകൂട്ടി ഓൺലൈനായും രജിസ്റ്റർ ചെയ്യുവാൻ ഇതിലൂടെ സാധിക്കും. സ്ഥാപനത്തിൽ ഉള്ള മരുന്നുകൾ ഉൾപ്പെടെ മനസ്സിലാക്കി രോഗികൾക്ക് മരുന്ന് നിർദേശിക്കുവാനും നിർദ്ദേശങ്ങൾ പ്രിൻ്റ് ചെയ്ത് നൽകുവാനും ഏതു തരം ചികിത്സകൾക്ക് വിധേയമായിട്ടുണ്ടെന്ന് മനസ്സിലാക്കുവാനും തുടർചികിത്സ ആവശ്യമുള്ളവരെ മോണിട്ടർ ചെയ്യുവാനും ഇതിലൂടെ സാധിക്കും. ക്യൂ നിയന്ത്രണങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ബാധകമാകില്ല.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പദ്ധതിയുടെ ഉദ്ഘാടനം (02/01/2025) 2 മണിക്ക് നിർവഹിക്കും. ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. ഷർമദ് ഖാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആരോഗ്യ – വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ ജോമി എന്നിവർ മുഖ്യാതിഥികളായിരിക്കും. കൂടാതെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും അംഗങ്ങളും ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയായി നടപ്പിലാക്കുന്ന ഗർഭിണികൾക്കും പ്രസവരക്ഷയ്ക്കും വേണ്ടിയുള്ള ആയുർവേദ പദ്ധതിയായ ‘മാതൃവന്ദനം’ അന്നെ ദിവസം 3 മണിക്ക് ടി. ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.




