ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പ്രധാന ആയുധമായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ കൃത്യതയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ സിങ് വെളിപ്പെടുത്തലുകൾ നടത്തി.
ഒരു അഭിമുഖത്തിൽ സംസാരിക്കവേ, പരീക്ഷണ ഘട്ടത്തിൽ പോലും ബ്രഹ്‌മോസിന് വളരെ കൃത്യമായി ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചെറിയ ജനൽ പോലുള്ള ലക്ഷ്യങ്ങൾ പോലും കൃത്യമായി ആക്രമിക്കാൻ കഴിയുന്ന തരത്തിലായിരുന്നു മിസൈലിന്റെ ശേഷിയെന്നും അദ്ദേഹം വ്യക്തമാക്കി.
2007-ൽ കരസേനയിൽ ബ്രഹ്‌മോസ് ഉൾപ്പെടുത്താൻ അനുമതി നൽകിയത് ജനറൽ ജെ.ജെ. സിങ്ങായിരുന്നു. പൊഖ്റാൻ റേഞ്ചിലെ പരീക്ഷണങ്ങൾ നേരിട്ട് കണ്ടതിലൂടെ മിസൈലിന്റെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമാണ് ബ്രഹ്‌മോസിന്റെ മാതൃക കൈമാറി കരസേനയിലെ ഉൾപ്പെടുത്തൽ ഔദ്യോഗികമായി നിർവഹിച്ചത്.
ബ്രഹ്‌മോസിന്റെ വരവ് ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണ ശേഷിയിൽ വലിയ മാറ്റം കൊണ്ടുവന്നുവെന്ന് ജനറൽ ജെ.ജെ. സിങ് പറഞ്ഞു. കരസേനയുടെ ആക്രമണ പരിധി 75 കിലോമീറ്ററിൽ നിന്ന് 290 കിലോമീറ്ററായി ഉയർത്താൻ മിസൈലിന് സാധിച്ചു. ഉത്തരവ് ലഭിച്ച് കുറച്ച് സമയത്തിനുള്ളിൽ ശത്രുവിന്റെ പ്രധാന കേന്ദ്രങ്ങൾ, റഡാറുകൾ, മറ്റ് സൈനിക സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിടാൻ ബ്രഹ്‌മോസിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ ജനവാസ മേഖലകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങൾ പോലും കൃത്യമായി കണ്ടെത്തി ആക്രമിക്കാനുള്ള കഴിവാണ് ബ്രഹ്‌മോസിന്റെ പ്രധാന സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
2005-ൽ നാവികസേന ബ്രഹ്‌മോസിന്റെ ആന്റി-ഷിപ്പ് പതിപ്പ് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. കരസേനയ്ക്കായി വികസിപ്പിക്കുമ്പോൾ കൂടുതൽ ദുർഘടമായ പ്രദേശങ്ങളിലും പ്രവർത്തിക്കാനും ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും കഴിയുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മികച്ച സൂപ്പർസോണിക് മിസൈലുകളിൽ ഒന്നായി ബ്രഹ്‌മോസ് മാറിയെന്നും ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്ക് ഇത് വലിയ കരുത്ത് നൽകുന്നുണ്ടെന്നും ജനറൽ ജെ.ജെ. സിങ് വ്യക്തമാക്കി.




