തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രതിനിധി സംഘം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘം നിവേദനം നൽകി. പിഎം ശ്രീ വിഷയത്തിൽ സംസ്ഥാനത്തിന്റെ പൊതുതാല്പര്യം കൂടി പരിഗണിക്കണം, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസം അവധി നൽകണം. മലബാറിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികം ബാച്ചുകളും അനുവദിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പി.എം ശ്രീ പദ്ധതിയിലൂടെ ചരിത്രപരമായ വളച്ചൊടിക്കലുകൾക്കാണ് കേന്ദ്രം ശ്രമിക്കുന്നത്. കുട്ടികളിൽ ആർഎസ്.എസ് അജണ്ട അടിച്ചേൽപ്പിക്കാനുള്ള ഈ പദ്ധതി നാടിന് വലിയ ആപത്തും നാശവും വരുത്തിവെക്കും. ഇത് രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്ന് സർക്കാരിന് ബോധ്യമുള്ളതാണെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ജനസാന്ദ്രത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളിൽ ജില്ലാ വിഭജനം നടത്തണമെന്ന ആവശ്യവും മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ച നിവേദനത്തിലുണ്ട്. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ ജനസംഖ്യ മറ്റുള്ളവയെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും അതിനാൽ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും സമസ്ത പറയുന്നു.




