ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദര്‍ശനം നടത്തിയത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. വൈകിട്ട് 6.44 ഓടെയായിരുന്നു മകരവിളക്ക് ദര്‍ശനം. ഒരേമനസോടെ ശരണംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക. മകരവിളക്കിനോടനുബന്ധിച്ച് ശബരമല സന്നിധാനവും വ്യൂ പോയന്‍റുകളും തീര്‍ത്ഥാടകരാൽ നേരത്തെ തന്നെ നിറഞ്ഞിരുന്നു.
ഇന്ന് പുലര്‍ച്ചെ 2:30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ ആരംഭിച്ചത് തുടർന് വൈകിട്ട് 6: 25 ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തുന്നത്. തിരുവാഭരണ ഘോഷയാത്ര 6:30 ഓടെ പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. തുടർന്ന് നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഇതോടെ സന്നിധാനത്ത് ശരണ മന്ത്രങ്ങൾകൊണ്ട് ഭക്തിസാന്ദ്രമായി. പുല്ലുമേട്ടിലും പതിനായിരങ്ങളാണ് മകരവിളക്ക് ദര്‍ശനത്തിനായി എത്തിയിരുന്നത്.മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയച്ചു. തുടർന്ന് കൊടിമരച്ചുവട്ടിൽ ഘോഷയാത്രയെ സ്വീകരിച്ചു. തന്ത്രിയും മേൽശാന്തിയും ചേര്‍ന്ന് സോപാനത്തിൽ വെച്ച് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തി ദീപാരാധന നടത്തി. ഇതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിക്കാനായത്.
തീര്‍ത്ഥാടകരാൽ നേരത്തെ തന്നെ ശബരിമലയിലെ വ്യൂപോയന്‍റുകളിലെല്ലാം നിറഞ്ഞിരുന്നു. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. പര്‍ണശാലകളിലിരുന്ന് ശരണം വിളികളോടെയാണ് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചത്. പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാർ ആണ് സുരക്ഷ ഒരുക്കുന്നത്.രണ്ട് ലക്ഷത്തോളം ഭക്തരാണ് മകരവിളക്ക് ദിവസം ശബരിമലയിലെത്തിയിട്ടുള്ളത്. ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്. തിരുവാഭരണ ദർശനം ജനുവരി 15 മുതൽ 17 വരെ ഉണ്ടായിരിക്കും.




