സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുപാട് നാളുകൾ ആകുന്നില്ല. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണി കടപുഴകിയിരുന്നു. കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ജയം നേടാൻ സാധിച്ചത്. ആലത്തൂരില്‍ സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ കെ രാധാകൃഷ്ണന്‍ മറികടന്നത് മാത്രമാണ് ഇടതുമുന്നണിയ്‌ക്ക് ആശ്വാസം.
കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയുമുണ്ടായി. മുക്കാല്‍ ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി ലോക്സഭയിലെക്കെത്തി. 2004 ലെ പി.സി.തോമസിന്റെ (ഐഎഫ്ഡിപി) വിജയത്തിനു ശേഷം ആദ്യമായാണ് ബിജെപി മുന്നണി കേരളത്തിൽ സീറ്റ് നേടുന്നത്.
വടകരയൊഴിഞ്ഞു തൃശൂരിലെത്തി അട്ടിമറി വിജയം കൊതിച്ച യുഡിഎഫിലെ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായതും അപൂർവതയായി. മിക്ക എക്‌സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രവചിച്ചിരുന്നത്. അതോടൊപ്പം ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ പ്രതിനിധിയുണ്ടാകും എന്നും ഭരണകക്ഷിയായ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടും എന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. അത് ശരിവെക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.






