പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ മാർച്ച് 16 മുതൽ മാർച്ച് 20 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ന്യൂസിലൻഡ് പ്രധാനമന്ത്രിയായ ശേഷം ലക്‌സണിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. യാത്രയ്ക്കിടെ, ലക്സൺ ന്യൂഡൽഹിയും മുംബൈയും സന്ദർശിക്കുകയും 2025 മാർച്ച് 20 ന് വെല്ലിംഗ്ടണിലേക്ക് മടങ്ങുകയും ചെയ്യും.
മാർച്ച് 17 ന് പ്രധാനമന്ത്രി ലക്സണും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചർച്ചകൾ നടക്കും. ഇന്ത്യ-ന്യൂസിലൻഡ് ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാകും ചർച്ചകൾ. അതേ ദിവസം തന്നെ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും ലക്സൺ കാണും. മാർച്ച് 17 ന് നടക്കുന്ന 10-ാമത് റെയ്‌സിന ഡയലോഗ് 2025 ന്റെ ഉദ്ഘാടന സെഷനിൽ ലക്‌സൺ മുഖ്യപ്രഭാഷണം നടത്തും. മാർച്ച് 19 മുതൽ 20 വരെ ലക്സൺ മുംബൈ സന്ദർശിക്കും, അവിടെ അദ്ദേഹം ഇന്ത്യൻ ബിസിനസ് നേതാക്കളുമായും മറ്റ് പ്രധാന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമപ്രവർത്തകർ, ന്യൂസിലൻഡിലെ ഇന്ത്യൻ പ്രവാസികളുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം ലക്‌സണിനൊപ്പം ഉണ്ടാകും. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാകും ഈ സന്ദർശനം.






