തമിഴകത്തിന്റെ ഇളയദളപതി തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത് വലിയ കോളിളക്കമായിരുന്നു ദ്രാവിഡ മണ്ണിൽ സൃഷ്ടിച്ചത്. തന്റെ കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ രാഷ്ട്രീയ പ്രവേശനമെന്ന സുപ്രധാന തീരുമാനമെടുക്കുന്നത്. തന്റെ സിനിമാഭിനയം പൂർണമായും അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തോടൊപ്പം തന്നെയായിരുന്നു രാഷ്ട്രീയ പ്രഖ്യാപനവും. പാർട്ടി പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യ സമ്മേളനം ദ്രാവിഡ മണ്ണിൽ വിജയ് എന്ന നടനപ്പുറമുള്ള രാഷ്ട്രീയക്കാരന്റെ കരുത്തുകാട്ടൽ ആയിരുന്നു. എന്നാൽ സമ്മേളനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ തുടങ്ങിയ ഇടത്ത് തന്നെയാണ് വിജയ് ഇപ്പോഴും. അദ്ദേഹത്തിന്റെ നീക്കങ്ങളും പരാജയപ്പെടുന്നുവെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്‌നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തായിരുന്നു ആദ്യ സമ്മേളനം നടന്നത്. തന്നെ ഇത്രത്തോളം വളർത്തിയ ജനത്തിന് എന്തു തിരികെ നൽകുമെന്ന നീണ്ട ആലോചനയ്ക്കൊടുവിൽ രാഷ്ട്രീയമാണ് അതിനുള്ള വഴിയെന്ന തിരിച്ചറിവു കൊണ്ടാണ് തന്റെ രാഷ്ട്രീയപ്രവേശനമെന്ന് വിജയ് സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. സിനിമയിൽ ഏറ്റവും ഉയരത്തിലിരിക്കേ അതു വിട്ട് രാഷ്ട്രീയത്തിലിറങ്ങിയത് ജനങ്ങളെ വിശ്വസിച്ചുമാത്രമാണെന്നും അദ്ദേഹം പറയുകയുണ്ടായി. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിക്കാനും വിജയ് അന്ന് മറന്നിരുന്നില്ല. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയിയുടെ പാര്‍ട്ടി പ്രവേശനത്തെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.
സിനിമയിലെ ജനസമ്മിതി രാഷ്ട്രീയാധികാരം നേടാനുള്ള എളുപ്പവഴിയാണെന്നു ആദ്യം തിരിച്ചറിഞ്ഞത് സി.എന്‍ അണ്ണാദുരൈയാണ്. ദ്രാവിഡ ആശയങ്ങളില്‍നിന്നു വ്യതിചലിച്ച് ഒത്തുതീര്‍പ്പുകളിലൂടെ ഡിഎംകെ അധികാരത്തിലുമെത്തി. കെ.ആര്‍. രാമസ്വാമിക്കൊപ്പം അവതരിപ്പിച്ച നാടകങ്ങളിലൂടെയാണ് ഡിഎംകെ പാര്‍ട്ടി ആസ്ഥാനത്തിനാവശ്യമായ പണം അണ്ണാദുരൈ സമാഹരിച്ചത്. പത്തോളം സിനിമകള്‍ക്ക് അദ്ദേഹം കഥയും തിരക്കഥയുമെഴുതി. രാഷ്ട്രീയം കൃത്യമായി എത്തിക്കാനുള്ള വിനിമയമാര്‍ഗ്ഗം സിനിമയാണെന്നു തിരിച്ചറിഞ്ഞതും അദ്ദേഹമാണ്. അണ്ണാദുരൈയില്‍നിന്നു തുടക്കമിട്ട ചലച്ചിത്ര, രാഷ്ട്രീയ ബന്ധം ഊട്ടിയുറപ്പിച്ച് പിന്നീട് കരുണാനിധിയും എംജിആറുമെത്തി. ദ്രാവിഡ രാഷ്ട്രീയത്തിലെ സിനിമാചരിത്രം തുടങ്ങുന്നത് അണ്ണാദുരൈയില്‍ നിന്നാണ്. സ്റ്റാലിനടക്കം തമിഴകത്തിന്റെ മുഖ്യമന്ത്രിയായവര്‍ക്കെല്ലാം സിനിമാബന്ധമുണ്ട്. രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പതിവ് പ്രഖ്യാപനം പോലെ അഴിമതിക്കെതിരായ പോരാട്ടമാണ് ഇളയദളപതിയും ലക്ഷ്യമിടുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാട്ടില്‍ വിഭജന രാഷ്ട്രീയത്തിനെതിരേയും ജാതിരഹിത ഭരണസംവിധാനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം. സിനിമാ വിട്ട് രാഷ്ട്രീയത്തിലിറങ്ങി ശ്രദ്ധിക്കപ്പെടാതെ പോയവരും ഉണ്ട്. ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ചലനങ്ങളുണ്ടാക്കാനായില്ല. ജയലളിതയുമായി രാഷ്ട്രീയപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നു പിന്നീട് വെളിപ്പെടുത്തിയ രജനീകാന്ത്, രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. അഴിമതിയുടെ ഉന്മൂലനവും ജനസേവനവുമെന്ന പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി ഇളയ ദളപതി വരുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ നേരിയ ശേഷിപ്പ് പോലും അവശേഷിക്കുന്നില്ല. ദ്രാവിഡ ആശയങ്ങൾക്കൊപ്പം നിലയുറപ്പിച്ച തമിഴ് ജനതയെ അത്രകണ്ട് കൈയിലൊതുക്കാൻ വിജയിക്ക് ആകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഏറ്റവും ഒടുവിൽ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വിജയ് തൃഷയോടൊപ്പം വിമാനത്തിൽ സഞ്ചരിച്ചത് വലിയ സൈബർ ആക്രമണങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിക്കപ്പെട്ടിരുന്നു. അതിനെല്ലാം പിന്നിൽ രാഷ്ട്രീയ മാനം ഉണ്ടെന്ന് വിജയ്ക്ക് ഒപ്പമുള്ളവർ ആവർത്തിക്കുമ്പോൾ ഏറെക്കുറെ അത് യാഥാർത്ഥ്യവുമാണ്. നടനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയേയും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ ഒതുക്കേണ്ട ആവശ്യം ഡിഎംകെ ഉൾപ്പെടെ പലർക്കും ഉണ്ട്. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു ദ്രാവിഡ മണ്ണിൽ വിജയക്കൊടി പാറിപ്പിക്കുവാൻ വിജയിക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്.




