ന്യൂഡൽഹി: എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ രാജിവച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും, കമ്പനിയോ വിൽസണോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജി സമർപ്പിച്ചിട്ടുണ്ടെന്നും നിലവിൽ നോട്ടിസ് കാലയളവിലാണെന്നും, പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചുവെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2027 ജൂലൈ വരെ പ്രവർത്തന കാലാവധി ശേഷിക്കേയാണ് രാജി. 2022ൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ അതേ വർഷം മേയിലാണ് സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധമായ സ്കൂട്ടിൽ നിന്നെത്തിയ വിൽസൺ സിഇഒ സ്ഥാനമേറ്റെടുത്തത്.വിൽസണിന്റെ നേതൃത്വത്തിലാണ് വിസ്താരയും എയർ ഇന്ത്യയും ലയിച്ചത്. ലയനശേഷം ടാറ്റ സൺസിന് 74.9 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനവും ഓഹരി പങ്കാളിത്തമായി.
അദ്ദേഹത്തിന്റെ കാലയളവിൽ എയർ ഇന്ത്യ സാമ്പത്തികമായി മുന്നേറ്റം കാട്ടിയെങ്കിലും, കഴിഞ്ഞ ജൂണിലെ അഹമ്മദാബാദ് വിമാനാപകടവും സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് പല വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതും വെല്ലുവിളിയായി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം, ഇന്ധനവില വർധന, ഷെഡ്യൂൾ പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളും കമ്പനിയുടെ ചെലവ് ഉയർത്തി. നിലവിൽ 190ലധികം വിമാനങ്ങളുള്ള എയർ ഇന്ത്യ, 500ലേറെ വിമാനങ്ങൾക്കുള്ള വൻ ഓർഡറും നൽകിയിട്ടുണ്ട്.






