കൽദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്. കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു.
1968ൽ ബാഗ്‌ദാദിൽ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക.






