അങ്കാറ: റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയുമായി യാത്ര ചെയ്തിരുന്ന തുർക്കി കമ്പനിയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കപ്പലിന് കരിങ്കടലിൽ ആക്രമണം. സിയറ ലിയോൺ പതാകയുള്ള കപ്പലിന്റെ എൻജിൻ റൂമിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സ്ഫോടനം ഉണ്ടായത്.
കപ്പലിനെ പ്രവർത്തനരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻജിൻ റൂമിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ഡ്രോണുകൾക്ക് പകരം ജലനിരപ്പിലൂടെ സഞ്ചരിക്കുന്ന ആളില്ലാ ഉപരിതല വാഹനം (USV) ഉപയോഗിച്ചാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ബോസ്ഫറസ് കടലിടുക്കിൽ നിന്ന് 30 കിലോമീറ്ററിൽ താഴെ ദൂരത്താണ് സംഭവം നടന്നത്. അടിയന്തര സഹായത്തിനായി പ്രത്യേക രക്ഷാപ്രവർത്തക സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചതായാണ് റിപ്പോർട്ടുകൾ.
റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം കരിങ്കടൽ മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, മേഖല യുദ്ധമേഖലയായി മാറുന്നതിനെക്കുറിച്ച് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന റജബ് തയ്യിബ് എര്‍ദോഗന്റെ ആശങ്കകൾ വീണ്ടും ഉയരുന്നുവെന്നാണ് വിലയിരുത്തൽ.





