പാട്ന: ബിഹാറിലെ പശ്ചിമ ചമ്പാരണിൽ സംഗീതപരിപാടി കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അരഡസനോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.
ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ നവജാത ശിശുവിന്റെ ജനനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയുടെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. പരിപാടിക്കിടെ റോഡിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട ബസ് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.
ഗോരഖ്പൂരിൽ നിന്ന് ബേത്തിയയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ബസ് നിർത്താതെ പോയ ഡ്രൈവർ പിന്നീട് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
നവജാത ശിശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് നടന്ന ഛാത്തിയാർ ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ കുഞ്ഞിന്റെ പിതാവായ ദേവേന്ദ്ര ദുബൈയും ഉൾപ്പെടുന്നു. ബഹാദൂർ മഹാതോ, സഞ്ജയ് കുമാർ, ഭോലാ ദുബൈ, ഛാങൂർ റാം എന്നിവരാണ് മരിച്ച മറ്റ് നാല് പേർ.
അമിതവേഗത്തിൽ എത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനിടെ ബസ് വെട്ടിച്ചുമാറ്റിയെന്നും തുടർന്ന് ട്രക്കിലിടിച്ച ശേഷമാണ് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയതെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











