ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ പരാമർശത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്റെ പരാതിയില്‍ തൃശൂർ പേരാമംഗലം പൊലീസാണ് കേസെടുത്തത്. ചാനല്‍ ചർച്ചക്കിടെയാണ് പ്രിന്റു വിവാദ പരാമർശം നടത്തിയത്.
കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടെലിവിഷൻ ചാനല്‍ ചർച്ചക്കിടെയാണ് പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് കൊലവിളി നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമർശം.
സംഭവത്തില്‍ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.




