തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് സെക്രട്ടറി വ്യക്തമാക്കി. നിലവിലെ അവധി ക്രമീകരണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.





