തിരുവനന്തപുരം:വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായ അസ്വസ്ഥതകൾ വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചെന്നിത്തലയുടേത് സ്വാഭാവികമായ പ്രതിഷേധം മാത്രമാണെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി തീരുമാനം യുഡിഎഫ് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചിട്ടുണ്ട്.
ഇത്തരം പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കെട്ടടങ്ങുമെന്നും നേതൃത്വം ചെന്നിത്തലയുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന വിമർശനം തള്ളിയ അദ്ദേഹം, കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പാരമ്പര്യവും രീതികളും അനുസരിച്ച് തന്നെയാണ് പ്രഖ്യാപനം നടത്തിയതെന്ന് വിശദീകരിച്ചു.
എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. 102 സീറ്റുകൾ നേടിയ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പ്രവർത്തകരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമാണ്. ഈ ഐക്യം ഭരണത്തിലും തുടരും. ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ തിരഞ്ഞെടുത്തതെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും വി.ഡി സതീശന്റെ നേതൃത്വത്തിൽ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






