കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന് വിമർശിച്ച് താമരശേരി രൂപത. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയമായിട്ടും മന്ത്രിസഭ ഇത് ചർച്ച ചെയ്യാത്തത് നിരാശാജനകമാണെന്ന് താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
വിജ്ഞാപനത്തിൽ സംസ്ഥാനത്തെ 131 വില്ലേജുകളിലായി 9,999 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
അതേസമയം, വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും രംഗത്തെത്തി. ഇതുസംബന്ധിച്ച് പഞ്ചായത്തുകൾ പ്രമേയം പാസാക്കി. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കാത്ത തരത്തിൽ സർക്കാർ നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം.




