വാഷിങ്ടൻ: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ രണ്ട് ചൈനീസ് പൗരൻമാർ പിടിയിൽ. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവരെയാണ് പിടികൂടിയത്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്‌റ്റ് ചെയ്തത്.
കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്നാണ് എഫ്ബിഐ പറയുന്നത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫ്യൂസേറിയം ഗ്രാമിനീറം വിഷവസ്‌തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛർദി, കരൾ രോഗം പ്രത്യുൽപാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോർട്ട്.
ഈ ഫംഗസിനെ കാര്‍ഷികതീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. വിമാനമാർഗമാണ് ഫംഗസ് യു എസിൽ എത്തിച്ചത്. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങൾ നൽകൽ, വീസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.



