കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള ശക്തമായ വികാരം ഉയർന്നുവെന്നു ഷാഫി പറമ്പിൽ എം.പി. ഇത് ഏതാനും ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമല്ല, കേരളമൊട്ടാകെ വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ നിലവിലെ സർക്കാരിനെതിരേ വിധിയെഴുതി കഴിഞ്ഞുവെന്നും, ഏപ്രിൽ ഒമ്പതിന് തന്നെ നോക്കൗട്ട് പഞ്ച് നൽകിയതായും ഷാഫി വ്യക്തമാക്കി. മന്ത്രിമാരും സിപിഎം നേതാക്കളും തന്നെ തോൽവി നേരിടുമെന്ന് അദ്ദേഹം പ്രവചിച്ചു.
മന്ത്രിമാരെ മണ്ഡലങ്ങളിൽ പ്രചാരണത്തിന് വിളിക്കാൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും താത്പര്യം കാണിച്ചില്ലെന്നും, പാർട്ടിക്കുള്ളിൽ തന്നെ ഭരണമാറ്റം അനിവാര്യമാണെന്ന മനോഭാവം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന് വലിയ തോതിൽ കേഡർ വോട്ടുകൾ നഷ്ടപ്പെട്ടതായും ഷാഫി പറഞ്ഞു.
ജനങ്ങളാണ് യഥാർത്ഥ പ്രചാരകരെന്നും, കൂട്ടായ നേതൃത്വമാണ് യുഡിഎഫ് പ്രചാരണത്തെ മുന്നോട്ട് കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മുഖ്യമന്ത്രി കോൺഗ്രസിൽ നിന്നായിരിക്കുമെന്ന് പൊതുവായ വിശ്വാസമുണ്ടെന്നും, ഹൈക്കമാൻഡ് തീരുമാനിക്കുന്ന സ്ഥാനാർഥിയെ എല്ലാവരും അംഗീകരിക്കുമെന്നും പറഞ്ഞു.
ജാതി-മത അടിസ്ഥാനത്തിലല്ല, ജനങ്ങളുടെ ഏകീകരണത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് വിജയം ലക്ഷ്യമിടുന്നതെന്നും ഷാഫി വ്യക്തമാക്കി. ബിജെപി ഉപയോഗിക്കുന്ന രീതിയിലുള്ള ഭാഷാപ്രയോഗങ്ങൾ സിപിഎമ്മും കേരളത്തിൽ ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.




