പാരിസ്: കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദോഷഫലങ്ങളും തടയുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തി ഫ്രാൻസ്. ഈ ചരിത്രപരമായ നിയമത്തിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ഫ്രാൻസ് മാറി. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. സെനറ്റിന്റെ അംഗീകാരത്തിന് ശേഷം നാഷണൽ അസംബ്ലിയിൽ 81 നെതിരെ 279 വോട്ടുകൾക്കാണ് ബിൽ വിജയിച്ചത്.
സെപ്റ്റംബർ 1 മുതൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക് ടോക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള യാതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പുതിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കില്ല. നിലവിൽ ഉപയോഗത്തിലുമുള്ള 15 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ 2027 ജനുവരിയോടെ കമ്പനികൾ പൂർണ്ണമായും ഡിലീറ്റ് ചെയ്യണം. പ്രായപരിധി ഉറപ്പുവരുത്താൻ കർശനമായ ഏജ് വെരിഫിക്കേഷൻ സിസ്റ്റം കൊണ്ടുവരാൻ ടെക് കമ്പനികൾക്ക് ഫ്രാൻസിന്റെ പ്രൈവസി റെഗുലേറ്റർ നിർദ്ദേശം നൽകി. ഗ്രീസ്, സ്പെയിൻ, ഡെൻമാർക്ക് എന്നീ യൂറോപ്യൻ രാജ്യങ്ങളും സമാനമായ നിയമങ്ങൾ നടപ്പിലാക്കുന്ന കാര്യം പരിഗണിച്ചു വരികയാണ്.




