തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി പൂർണമായും ഒഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണ നടപടികൾ പിൻവലിച്ചു.
ജൂൺ 11ന് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 42 ദിവസം പിന്നിട്ടിട്ടും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ജനങ്ങളുടെ ഉപജീവനത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കാതെയാണ് രോഗനിയന്ത്രണം സാധ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
നിപ വ്യാപനം തടയുന്നതിൽ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം നിർണായകമായെന്നും, സമ്പർക്കത്തിലുണ്ടായിരുന്നവരെ കൃത്യമായി നിരീക്ഷിച്ചതിലൂടെ രോഗവ്യാപനം ഒഴിവാക്കാനായെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും മൂന്ന് നിപ പരിശോധന ഫലങ്ങൾ നെഗറ്റീവായതായും മന്ത്രി അറിയിച്ചു. റിബാവെറിൻ മരുന്ന് ആരംഭം മുതൽ നൽകിയിരുന്നെന്നും, മോണോക്‌ളോണൽ ആന്റിബോഡിയുടെ ആദ്യ ഡോസ് ജൂൺ 12ന് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ജൂൺ 11ന് രാമനാട്ടുകര സ്വദേശിയായ 43കാരന് നിപ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തും രോഗി സന്ദർശിച്ച ആശുപത്രികൾ, ജോലി സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ജില്ലാ തലത്തിൽ കൺട്രോൾ റൂം ആരംഭിക്കുകയും രോഗിയുടെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പട്ടികയിൽ ഉൾപ്പെട്ട 104 പേരും നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദിവസേന അവലോകന യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.




