തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു.
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. എല്ലാ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും, ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികളുടെ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും കെഎസ്‍യു ആഹ്വാനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും.
അതേസമയം, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, വിദ്യാർത്ഥികൾ തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, വിദ്യാർത്ഥികൾക്കെതിരായ ലാത്തിച്ചാർജ് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 152 പേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സംഭവങ്ങളിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും പരീക്ഷാ ക്രമക്കേടുകളും അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.


