കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത് മന്ത്രിസഭ. നഷ്ടങ്ങളുടെ യഥാർത്ഥ തോതും വ്യാപ്തിയും നിർണയിക്കുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ധനമന്ത്രി ഡോ. യാക്കൂബ് അൽ-റിഫായി അധ്യക്ഷനായ സമിതിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ട്.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഏകോപിപ്പിക്കുകയും ബാധിത സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ചുമതല. ഇതിനായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും തങ്ങളുടെ കീഴിലുള്ള വകുപ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമുണ്ടായ നഷ്ടങ്ങൾ സമഗ്രമായി രേഖപ്പെടുത്താൻ മന്ത്രിസഭ നിർദേശം നൽകി.
കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും സംഭവിച്ച ഭൗതിക നാശനഷ്ടങ്ങൾ, സേവനങ്ങളിലുണ്ടായ തടസ്സങ്ങൾ, സാങ്കേതിക സംവിധാനങ്ങളിൽ ഉണ്ടായ തകരാറുകൾ എന്നിവ ഉൾപ്പെടെ എല്ലാ തരത്തിലുള്ള നഷ്ടങ്ങളും വിശദമായി വിലയിരുത്തും. ഓരോ സ്ഥാപനവും നഷ്ടങ്ങളുടെ സ്വഭാവവും വ്യാപ്തിയും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമിതിക്ക് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾക്ക് തെളിവായി ഫോട്ടോകളും അനുബന്ധ രേഖകളും ചേർക്കണം. കണക്കെടുപ്പിൽ കൃത്യത ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തുണ്ടായ നാശനഷ്ടങ്ങളുടെ വിശ്വാസ്യതയുള്ള സമഗ്ര വിവരശേഖരം സൃഷ്ടിച്ച് തുടർനടപടികൾ കാര്യക്ഷമമായി കൈക്കൊള്ളാൻ ഈ നടപടി സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.




