ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. ലാഹോറിൽ അജ്ഞാതന്റെ ആക്രമണത്തിലാണ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലാഹോറിലെ ഒരു ന്യൂസ് ചാനൽ ഓഫീസിന് മുന്നിലായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ ശേഷം അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.മുൻപ് കഴിഞ്ഞ മേയിലും അമീർ ഹംസയ്ക്ക് പരിക്കേറ്റെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അന്ന് വീട്ടിൽ ഉണ്ടായ അപകടത്തിലാണ് പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും വെടിവെപ്പാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ലഷ്‌കറെ തൊയ്ബയുടെ മുതിർന്ന നേതാക്കളിലൊരാളായ അമീർ ഹംസ, സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്. പ്രസംഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന ഇയാൾ, ധനശേഖരണം, റിക്രൂട്ട്മെന്റ് എന്നിവയിലും സജീവമായിരുന്നു.
2018ന് ശേഷം ലഷ്‌കറുമായി അകലം പാലിച്ച അമീർ ഹംസ ‘ജെയ്ഷെ മൻഫാഖ’ എന്ന പേരിൽ മറ്റൊരു സംഘടന ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പിന്നീട് ലഷ്‌കർ നേതൃത്വവുമായി ബന്ധം തുടരുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്.




