ആലപ്പുഴ: ലഹരി–ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് പരിക്കേറ്റു. ചിറ്റാറ്റുകര വെസ്റ്റ് വില്ലേജ് പ്രസിഡന്റ് മതിലകത്ത് ഷിയാസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 9.30ഓടെ ചിറ്റാറ്റുകര കവലയിൽ വച്ചാണ് സംഭവം നടന്നത്. കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ബെൻ്റോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഷിയാസിന്റെ സുഹൃത്തിനെ ബെൻ്റോയുടെ സംഘം മർദിച്ചതായും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നുള്ള തർക്കത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ എത്തിയ സംഘം ഷിയാസിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിയാസിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തെ എല്ലിന് പൊട്ടലുണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലഹരി–ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഐ എം നേതാക്കളും ആവശ്യപ്പെട്ടു.




