കൊല്ലം: പേഴ്സണൽ ലോൺ ലഭ്യമാക്കാമെന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം വികാസ് നഗർ അശ്വതി ഭവനിൽ രഞ്ജിത്താണ് പിടിയിലായത്. വാട്ട്സ്ആപ്പ് വഴി പേഴ്സണൽ ലോൺ നൽകാമെന്ന് പരസ്യം ചെയ്ത് നിരവധി ആളുകളെ വലയിലാക്കുകയായിരുന്നു ഇയാൾ.
പ്രത്യേകിച്ച് വീട്ടമ്മമാരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. വിശ്വാസം നേടിയെടുത്ത ശേഷം ആവശ്യമായ രേഖകൾ വാട്ട്സ്ആപ്പിലൂടെ ശേഖരിക്കുകയും സിബിൽ സ്കോർ പരിശോധിച്ച് ലഭിക്കാവുന്ന ലോൺ തുക അറിയിക്കുകയും ചെയ്തു.
തുടർന്ന് കൊല്ലം പള്ളിമുക്ക് പ്രദേശത്തെ ഹോം അപ്ലയൻസ് ഷോറൂമുകളിലേക്ക് ഇവരെ വിളിച്ചു വരുത്തി. അവിടെ ഫിനാൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവരുടെ പേരിൽ വിലകൂടിയ മൊബൈൽ ഫോണുകൾ, എസി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിപ്പിച്ചു. പിന്നീട് ഈ സാധനങ്ങൾ വിൽക്കുന്നതിലൂടെ പണം ലഭിക്കുമെന്ന് പറഞ്ഞ് പ്രതി ഇവരെ തെറ്റിദ്ധരിപ്പിച്ചു.
എന്നാൽ ഒരു മാസം കഴിഞ്ഞ് ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ വിളിക്കാൻ തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് മീനാട്, വിളക്കുപാറ സ്വദേശിനികൾ ഇരവിപുരം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും താമസിച്ചിരുന്ന പ്രതിയെ തന്ത്രപൂർവ്വം പിടികൂടി.
തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും പൊലീസ് പിടിച്ചെടുത്തു. മറ്റ് സ്ഥലങ്ങളിലും ഇയാളിനെതിരെ കേസുകളുണ്ടോ, കൂടുതൽ പേർ ഇതിൽ പങ്കാളികളാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പ്രദീപ് ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




