നീലഗിരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പാടന്തറയിൽ 850 യുവതീയുവാക്കൾക്ക് സമൂഹവിവാഹം നടത്തി. ചടങ്ങ് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷനായി.
നീലഗിരിയിലെ തോട്ടം തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ കേരളവും കർണാടകയും നിന്നുള്ള വധൂവരന്മാരും ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിവാഹം നടക്കാൻ പ്രയാസമുള്ള കുടുംബങ്ങളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സഹോദര മതത്തിൽപ്പെട്ട 34 പേരുടെ വിവാഹം പാടന്തറ മാരിയമ്മൻ ക്ഷേത്രത്തിൽ നടന്നു. പൂജാരിമാരുടെ സാന്നിധ്യത്തിൽ താലി ചാർത്തി ഇവർ പുതിയ ജീവിതത്തിലേക്ക് കടന്നു. നവദമ്പതികൾക്ക് വിവാഹ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും സംഘാടകർ സമ്മാനിച്ചു. ഏകദേശം ഒരു ലക്ഷം പേർ ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും വിവാഹസദ്യയും ഒരുക്കിയിരുന്നു.
2014ൽ 114 ജോഡികളുമായി ആരംഭിച്ച ഈ കാരുണ്യ പ്രവർത്തനത്തിലൂടെ ഇതിനകം രണ്ടായിരത്തോളം പേർക്ക് വിവാഹം നടത്തിക്കൊടുത്തതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ചടങ്ങിൽ ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പൊന്മള അബ്ദുൽഖാദിർ മുസ്ലിയാരെ ആദരിച്ചു. കൂടാതെ, പാടന്തറ മർകസിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നിരവധി മത-സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.




