ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 3,375 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇറാൻ ഫോറൻസിക് വിഭാഗം മേധാവി അബ്ബാസ് മസ്ജേദി ഔദ്യോഗിക വാർത്താ ഏജൻസിയിലൂടെ പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.
മരണപ്പെട്ടവരിൽ 496 സ്ത്രീകളും 18 വയസ്സിന് താഴെയുള്ള 383 കുട്ടികളും ഉൾപ്പെടുന്നു. 2,875 പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്, ഇവരിൽ പലരും സൈനികരാണെന്നാണ് വിലയിരുത്തൽ. കൊല്ലപ്പെട്ടവരിൽ എത്ര പേർ സിവിലിയന്മാരാണെന്നും എത്ര പേർ സുരക്ഷാ സേനാംഗങ്ങളാണെന്നും വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ നൽകിയിട്ടില്ല.
സംഘർഷത്തിന്റെ തുടക്കത്തിൽ തന്നെ പെൺകുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായും ഇറാൻ ആരോപിച്ചു. ഏപ്രിൽ മധ്യത്തോടെ പുറത്തുവിട്ട കണക്കുകളെ അപേക്ഷിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മരണസംഖ്യയിൽ വൻ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷം ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെയും ഭരണ സംവിധാനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളിൽ ഇനിയും മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയരാമെന്ന ആശങ്കയും തുടരുന്നു.
ഇതിനിടെ സമാധാന ചർച്ചകളിൽ അനിശ്ചിതത്വം തുടരുകയാണ്. ഇസ്ലാമാബാദിൽ നടക്കുമെന്നിരുന്ന രണ്ടാംഘട്ട ചർച്ചകളിൽ പങ്കെടുക്കാനുള്ള പദ്ധതി നിലവിൽ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധികൾ പാകിസ്ഥാനിലേക്ക് എത്തുമെന്നാണ് വിവരം, എന്നാൽ ഇറാൻ ഇതുവരെ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.
അമേരിക്കയുടെ നാവിക ഉപരോധം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായതായി ഇറാൻ ആരോപിക്കുന്നു. പാകിസ്ഥാൻ മധ്യസ്ഥതയിൽ ഉണ്ടായ വെടിനിർത്തൽ കരാർ ലംഘിച്ചതായും അവർ ചൂണ്ടിക്കാട്ടി. മുമ്പ് ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലമില്ലാതെ അവസാനിച്ചതായി റിപ്പോർട്ടുണ്ട്.




