തൃശൂർ: വാടാനപ്പള്ളിയിൽ ഉണ്ടായ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ തുടർനടപടികൾക്ക് കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേസിൽ കോടതി ഇന്ന് വാദം കേൾക്കും.
ഇതിനിടെ, കിറ്റ് വിവാദം തൃശൂരിൽ രാഷ്ട്രീയ ചൂട് കൂട്ടുകയാണ്. സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു. വിഷുവിനോടനുബന്ധിച്ച് സന്നദ്ധ സംഘടനയ്ക്ക് നൽകാനായി കിറ്റുകൾ ഓർഡർ ചെയ്തതാണെന്നാണ് സതീഷിന്റെ മൊഴി. വിഷയത്തെ യുഡിഎഫും എൽഡിഎഫും ശക്തമായി ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ സമാന ആരോപണങ്ങൾ ഉയർന്നു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് ബിജെപി പ്രവർത്തകരും സ്ഥലത്ത് എത്തി, മണിക്കൂറുകളോളം സംഘർഷാവസ്ഥ തുടരുകയും ചെയ്തു.
സംഭവത്തിൽ സ്ഥാപന ഉടമ പ്രവീണിനെയും ബിജെപി പ്രവർത്തകനായ സതീഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദേവൻ സ്ഥലത്തെത്തിയിരുന്നുവെന്നാരോപണം അദ്ദേഹം നിഷേധിച്ചു. ടി.എൻ. പ്രതാപൻ തയ്യാറാക്കിയ “നാടകമാണിത്” എന്നാണ് ദേവന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കിറ്റ് വിവാദം ശക്തമായത്. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇത് രാഷ്ട്രീയ വിവാദമാക്കാനുള്ള എൽഡിഎഫ് നീക്കമാണെന്ന് ബിജെപി ആരോപിക്കുന്നു.
ഇതിനിടെ, മണലൂരിൽ കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയതാണെന്നാരോപിച്ച് കോൺഗ്രസ്, സിപിഎം പ്രവർത്തകർ വാടാനപ്പള്ളിയിലെ വിതരണ കേന്ദ്രം വളഞ്ഞു. ദേവനും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനും കിറ്റ് ഓർഡർ ചെയ്തതായും ഇരുവരും സമീപവീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും ആരോപണങ്ങൾ ഉയർന്നു.
സംഘർഷാവസ്ഥയ്ക്കിടെ ദേവൻ വീട്ടിലെ ബാൽക്കണിയിൽ എത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ ദേവൻ ഗോഡൗണിൽ പ്രവേശിക്കുന്നതായി തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കിയതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. തുടർന്ന് ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കിറ്റുകളുടെ യഥാർത്ഥ ഉദ്ദേശം എന്തെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.




