ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ ഏക പ്രതിയായി ചേർത്താണ് നടപടി. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും മറ്റ് മെഡിക്കൽ സ്റ്റാഫിനെയും പ്രതികളായി ഉൾപ്പെടുത്തിയിട്ടില്ല.
മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചതായി എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ബി.എൻ.എസ് 125, 125 (a) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചത്. കൂടുതൽ പേരെ പ്രതിചേർക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.
ഉഷയുടെ പരാതിയെ തുടർന്നു അന്വേഷണം നടത്തിയ വിദഗ്ധ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയതിൽ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നിർവഹിച്ച ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും കഴിഞ്ഞ രാത്രി സസ്‌പെൻഡ് ചെയ്തു.
വിദഗ്ധ സമിതിയുടെ അന്തിമ കണ്ടെത്തലുകൾ അനുസരിച്ചായിരിക്കും തുടർ നടപടികൾ. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബിക സർവീസിൽ നിന്ന് വിരമിച്ചിരിക്കുന്നതിനാൽ, ഇവർക്കെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുക്കും. ഇവർക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.






