വാഷിങ്ടൺ: അമേരിക്കയിലെ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംഭവത്തിൽ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് പിടികൂടുകയും ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ അറിയിച്ചു.
വൈറ്റ് ഹൗസ് പരിസരത്ത് സംശയാസ്പദമായ നിലയിൽ ഒരാളെ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം. പരിശോധനയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥർ സമീപിച്ചപ്പോൾ ഇയാൾ അവർക്കുനേരെ വെടിയുതിർത്തു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന പ്രതികരിച്ച് വെടിയുതിർത്തു പിടികൂടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വാഹനവ്യൂഹത്തിനുനേരെ വെടിവെപ്പ് നടന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ വിവരം സീക്രട്ട് സർവീസ് തള്ളിക്കളഞ്ഞു.
വാൻസിന്റെ വാഹനവ്യൂഹം സംഭവസ്ഥലം കടന്നുപോയതിന് മിനിറ്റുകൾക്കുശേഷമാണ് വെടിവെപ്പ് ഉണ്ടായതെന്നും, വൈസ് പ്രസിഡന്റിനെ ലക്ഷ്യമിട്ട ആക്രമണമെന്നതിന് നിലവിൽ തെളിവുകളില്ലെന്നും മാത്യു ക്വിൻ വ്യക്തമാക്കി. സംഭവത്തിൽ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അമേരിക്കൻ തലസ്ഥാനത്ത് സുരക്ഷാ ജാഗ്രത വർധിപ്പിച്ചിരുന്നു. പ്രതിയിൽ നിന്ന് ആയുധം കണ്ടെടുത്തതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.




