ന്യൂഡൽഹി: ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം നടക്കുന്നത്.
2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യ-ദക്ഷിണ കൊറിയ ഉഭയകക്ഷി വ്യാപാരം 21.5 ബില്യൺ യുഎസ് ഡോളറായിരുന്നു. 2024ൽ ഇത് 25.1 ബില്യൺ ഡോളറായിരുന്നു. അലൂമിനിയം, ധാന്യങ്ങൾ, ഇരുമ്പ്, ഉരുക്ക് എന്നിവയാണ് ദക്ഷിണ കൊറിയയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ.
നിക്ഷേപ രംഗത്ത്, ഇന്ത്യയിൽ ദക്ഷിണ കൊറിയ 15-ാമത്തെ വലിയ വിദേശ നേരിട്ടുള്ള നിക്ഷേപകരാണ് (FDI). സന്ദർശനം ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സോളിൽ നടന്ന വാർത്താസമ്മേളനത്തിൽ ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വി സുങ്-ലാക് അറിയിച്ചു. ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾക്ക് പുറമേ, ന്യൂഡൽഹിയിൽ നടക്കുന്ന ബിസിനസ് ഫോറത്തിലും പ്രസിഡന്റ് ലീ ജെ മ്യുങ് പങ്കെടുക്കും.




