ഇസ്ലാമാബാദ്: യുഎസ്–ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ച ഉടൻ നടക്കില്ലെന്ന് സൂചന. ചർച്ചയ്ക്കുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഒന്നാം ഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഉടൻ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.
അതേസമയം, ഇറാനിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പാക് സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി. ചർച്ചകൾ ഇസ്ലാമാബാദിൽ തുടരുമെങ്കിലും അവ പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബുധനാഴ്ച വൈറ്റ് ഹൗസും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ വെടിനിർത്തൽ നീട്ടാനും ദീർഘകാല സമാധാന കരാർ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലും ഉയരുന്നു. എന്നാൽ ഇതിന്റെ സമയക്രമത്തിൽ വ്യക്തതയില്ല.
ചർച്ചയ്ക്ക് മുന്നോടിയായി ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുക, കൂടാതെ ഇറാനിയൻ പ്രതിനിധി സംഘത്തിന് IRGC-യുടെ പിന്തുണയും തീരുമാനാധികാരവും ഉറപ്പാക്കുക തുടങ്ങിയ രണ്ട് പ്രധാന നിബന്ധനകൾ യുഎസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളുണ്ട്.
സംഘർഷം കുറയ്ക്കാനും വെടിനിർത്തൽ ശ്രമങ്ങൾക്കുമായി പാകിസ്താൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് അംഗീകാരം ലഭിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാംഘട്ട ചർച്ചയ്ക്ക് കളമൊരുക്കുന്നതിന്റെ ഭാഗമായാണ് അസിം മുനീർ അടങ്ങിയ പ്രതിനിധി സംഘം ഇറാനിലെത്തിയത്.
ഇതിനിടെ, ചില വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ കുറച്ചെങ്കിലും ആണവായുധവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിയോജിപ്പ് തുടരുന്നുണ്ടെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വാരാന്ത്യത്തിൽ പാകിസ്താൻ തലസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ വലിയ പുരോഗതി ഉണ്ടായിരുന്നില്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ഇടപെടലായാണ് ഈ ചർച്ചകൾ വിലയിരുത്തപ്പെടുന്നത്.




