കേരളത്തില്‍ ഇത്തവണ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനിയാണ് കണ്ണൂരിലെ പേരാവൂര്‍. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ പേരാവൂര്‍, കേരള രാഷ്ട്രീയത്തില്‍ എന്നും സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ്. 2011-ലെ മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള പേരാവൂര്‍ മണ്ഡലം നിലവില്‍ വന്നത്. കാര്‍ഷിക സമൃദ്ധിയും കുടിയേറ്റ ജനതയുടെ സാന്നിധ്യവും മണ്ഡലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും സ്വാധീനിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂര്‍ ജില്ലയിലാണെങ്കിലും, യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്ന നിലയിലാണ് പേരാവൂര്‍ അറിയപ്പെടുന്നത്. ഇവിടുത്തെ തെരഞ്ഞെടുപ്പ് പോരിലും ആ തീവ്രത കാണാം.
എല്‍ഡിഎഫ് തേരാളിയായി മുന്‍ മന്ത്രിയും ജനപ്രിയ നേതാവുമായ കെ.കെ. ശൈലജയും, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം.എല്‍.എയും കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറുമായ അഡ്വ. സണ്ണി ജോസഫും ഇത്തവണ ഏറ്റുമുട്ടുമ്പോള്‍ പ്രവചനാതീതമായ ഒരു മത്സരത്തിനാണ് കളമൊരുങ്ങുന്നത്. പേരാവൂര്‍ മണ്ഡലത്തിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ യു.ഡി.എഫിന് വ്യക്തമായ ആധിപത്യം കാണാം. അത് തകര്‍ക്കാന്‍ തന്നെയാണ് സിപിഎം ശൈലജ ടീച്ചറെ ഇറക്കിയിരിക്കുന്നതും. അതുകൊണ്ട് ചരിത്രത്തില്‍ അഭിരമിച്ച് വിജയം സ്വപ്‌നം കാണാന്‍ സണ്ണി ജോസഫിന് ഇക്കുറി സാധിക്കില്ല. ഫലമെന്തായാലും കടുത്തൊരു പോരാട്ടം തന്നെ സമ്മാനിക്കാന്‍ പോകുന്ന മണ്ഡലമായി പേരാവൂര്‍ മാറിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെയുണ്ടായ ചെറിയ അസ്വാരസ്യങ്ങള്‍ മറികടന്ന് ഒരു ടീമായി മുന്നേറാന്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടതിന് കഴിഞ്ഞതോടെയാണ് പേരാവൂരിലെ പോരാട്ടം ഇത്രയും ടൈറ്റായത്. കണ്ണൂരില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി കൊഴിഞ്ഞുപോക്ക് സാഹചര്യമുണ്ടായപ്പോഴും സംഘടനാശക്തി കൊണ്ട് അതിനെ പ്രതിരോധിക്കാനായി എന്ന് തന്നെയാണ് സിപിഎം വിശ്വസിക്കുന്നത്.
അതിനൊപ്പം തന്നെ കെകെ ശൈലജയുടെ വമ്പിച്ച ജനകീയതയും ഇക്കുറി യുഡിഎഫിനെ ചെറുതൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. തങ്ങളുടെ കോട്ടയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പരാജയം ഒരുപക്ഷേ കനത്ത പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്ന ഉറച്ച ബോധ്യവും കോണ്‍ഗ്രസിനകത്തുണ്ട്. ടീച്ചറുടെ വരവ് മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട് എന്നത് എതിരാളികളും സമ്മതിക്കും. ഈ ടീച്ചര്‍ തരംഗം തന്നെയാണ് കോണ്‍ഗ്രസ് ഭയക്കുന്നതും. ഒപ്പം പിന്നില്‍ നിന്നുള്ള ഒരു കുത്തും.
കോണ്‍ഗ്രസിന്റെ ആ ഭയത്തിന് അടിസ്ഥാനമുണ്ട്. കെ സുധാകരനെന്ന കണ്ണൂരിലെ മഹാമേരുവിനെ തന്നെയാണ് സ്വന്തം പാര്‍ട്ടി ഭയക്കുന്നത്. താന്‍ വളര്‍ത്തി കൊണ്ട് വന്ന സണ്ണി ജോസഫ് തനിക്കെതിരെ തിരിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് സുധാകരന്‍ ഇതുവരെ മുക്തനായിട്ടില്ല എന്ന് പറയാം. കണ്ണൂരില്‍ താനോ താന്‍ നിര്‍ദേശിക്കുന്നയാളോ സ്ഥാനാര്‍ത്ഥിയാകുന്നത് തടഞ്ഞത് സണ്ണി ജോസഫിന്റെ ഇടപെടല്‍ കാരണം തന്നെയാണെന്ന് സുധാകരന്‍ വിശ്വസിക്കുന്നു. ഈ കനത്ത തമ്മിലടി കണ്ണൂരില്‍ ടിഒ മോഹനന് മാത്രമല്ല, ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമോ എന്നതാണ് ആ ആശങ്കയ്ക്ക് കാരണം. അതിനൊപ്പം കെകെ ശൈലജയുടെ വ്യക്തിപരമായ ബന്ധങ്ങളും പ്രതിച്ഛായയും കൂടി ചേരുമ്പോള്‍ ഒരു തോല്‍വി പോലും കോണ്‍ഗ്രസ് മണക്കാതിരിക്കുന്നില്ല.
മണ്ഡലത്തിലെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ തിരുവിതാംകൂര്‍ ഭാഗത്തുനിന്ന് കുടിയേറിയ ക്രൈസ്തവ കര്‍ഷകരാണ്. ഇവരുടെ വോട്ടുകള്‍ പരമ്പരാഗതമായി യു.ഡി.എഫിന് അനുകൂലമായാണ് ലഭിക്കാറുള്ളതെങ്കിലും ഇത്തവണ കാറ്റ് മാറി വീശുന്ന സാഹചര്യമാണ് പൊതുവെ കാണുന്നത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പുറമെ വയനാട് ഫണ്ട് തട്ടിപ്പ് ചര്‍ച്ചയാണ് സണ്ണി ജോസഫിന് അടുത്ത കുരുക്കാകുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ മറുപടികളും ഇത് ഊട്ടിയുറപ്പിക്കുന്നതാണ്. അങ്ങനെ വന്നാല്‍, ഒരുപക്ഷേ ഒരു കോണ്‍ഗ്രസ് തോല്‍വിക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും.
രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യമുള്ള മണ്ഡലമായതിനാല്‍ നിഷ്പക്ഷ വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുന്നു എന്നത് വിജയത്തില്‍ നിര്‍ണയകമാകും. ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ ആരുടെയൊക്കെ വോട്ട് ബാങ്കിനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.
60,963 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കെകെ ശൈലജ കഴിഞ്ഞ തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ്. ഈ വ്യക്തിപ്രഭാവത്തെ കൂടി തോല്‍പ്പിക്കാനുള്ള കരുത്തുണ്ടെങ്കിലേ പേരാവൂരില്‍ സണ്ണി ജോസഫിന് സാധ്യതകള്‍ ഉയരുന്നുള്ളൂ. അല്ലെങ്കില്‍ കാലങ്ങള്‍ക്കിപ്പുറം പേരാവൂരിന്റെ മണ്ണും ആകാശവും ടീച്ചറിലൂടെ ചുവക്കും.




