ആലപ്പുഴ: 2018-ലെ മഹാപ്രളയത്തിൽ കേരളമാകെ മുങ്ങിയിട്ടും തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ പൂർണ്ണമായും തുറക്കാൻ വൈകിയതിന് പിന്നിലെ ദുരൂഹതകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സജീവ ചർച്ചയാകുന്നു. കുട്ടനാടും കിഴക്കൻ മേഖലകളും പ്രളയജലത്തിൽ മുങ്ങി സർവ്വനാശം സംഭവിച്ചിട്ടും ബാക്കി 20 ഷട്ടറുകൾ ഉയർത്താൻ അധികൃതർ കാണിച്ച വിമുഖത കരിമണൽ ലോബിയെ സഹായിക്കാനായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ വീണ്ടും ശക്തമാകുന്നത്.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ എത്തുന്ന പ്രളയജലം വേഗത്തിൽ കടലിലേക്ക് ഒഴുക്കിവിടാനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചത്. ആകെയുള്ള 40 ഷട്ടറുകളിൽ 20 എണ്ണം പ്രളയത്തിന് മുൻപേ തുറന്നിരുന്നു. എന്നാൽ ഓഗസ്റ്റ് 15-ന് അതിശക്തമായ മഴ പെയ്ത് ജലനിരപ്പ് ഉയർന്നിട്ടും ബാക്കിയുള്ള 20 ഷട്ടറുകൾ കൂടി തുറക്കാൻ അധികൃതർ തയ്യാറായില്ല. പൊഴിമുഖത്ത് അടിഞ്ഞുകൂടിയ കരിമണൽ കടലിലേക്ക് ഒഴുകിപ്പോകുന്നത് തടയാൻ സ്വകാര്യ മണൽ ലോബിക്കു വേണ്ടി എടുത്ത തീരുമാനമാണിതെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു.
ഓഗസ്റ്റ് 15 മുതൽ കുട്ടനാടും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകിയിട്ടും ഷട്ടറുകൾ ഉയർത്താൻ ജലസേചന വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗത്തിന് അനുമതി ലഭിച്ചില്ല. ഒടുവിൽ പത്തനംതിട്ടയിൽ നിന്നുള്ള ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് ഓഗസ്റ്റ് 18-നാണ് ബാക്കി ഷട്ടറുകൾ തുറന്നത്. എന്നാൽ അപ്പോഴേക്കും ജനങ്ങളുടെ വീടും കച്ചവട സ്ഥാപനങ്ങളും ഉപകരണങ്ങളുമെല്ലാം പ്രളയമെടുത്തു കഴിഞ്ഞിരുന്നു.
അന്ന് ജലസേചന വകുപ്പിൽ നിന്ന് കരാർ എടുത്ത സ്വകാര്യ കമ്പനിയാണ് പൊഴിമുഖത്തെ മണൽ നീക്കിയിരുന്നത്. പിന്നീട് 2019 മുതൽ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ , ഐ.ആർ.ഇ എന്നിവയ്ക്ക് മണൽ നീക്കാൻ അനുമതി നൽകുകയും കരിമണൽ ഖനനം ആരംഭിക്കുകയും ചെയ്തു. വർഷങ്ങളോളം തുടർന്ന ഈ ഖനനം കഴിഞ്ഞ വർഷമാണ് ഹൈക്കോടതി ഇടപെട്ട് നിർത്തിവയ്പ്പിച്ചത്. പ്രളയകാലത്തെ വീഴ്ചകൾ യാദൃശ്ചികമല്ലെന്നും ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണെന്നുമാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആരോപിക്കുന്നത്.പൊഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കരിമണൽ ഖനന താത്പര്യങ്ങളും ഇപ്പോഴും സ്പിൽവേയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ എന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ കർഷകരും ജനസാമാന്യവും.




