വാഷിങ്ടൺ: ഇറാൻ സമാധാന കരാറിൽ ഒപ്പുവെക്കില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ യുഎസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.
സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അവകാശവാദം മുന്നോട്ടുവെച്ചത്. ഇറാനിലെ വ്യോമാക്രമണത്തിന്റേതെന്ന് പറയുന്ന ഒരു മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. “ഇറാനെ മോശമായി നയിച്ച സൈനിക നേതാക്കളെ ടെഹ്‌റാനിലെ ആക്രമണത്തിൽ ഇല്ലാതാക്കി” എന്ന കുറിപ്പോടെയാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. ദൃശ്യങ്ങളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടാകുന്നത് കാണാം.
എന്നാൽ ആക്രമണം നടന്ന സമയം, കൊല്ലപ്പെട്ടവരുടെ വ്യക്തമായ വിവരങ്ങൾ എന്നിവ പുറത്തുവിട്ടിട്ടില്ല. ഇതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിരുന്നു.
ഇതിനിടെ, ഇറാന്റെ ആണവ വികിരണ മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ആക്രമണം തുടർന്നാൽ മുഴുവൻ മേഖലയെയും ദുരന്തത്തിലാഴ്ത്തുമെന്നും ജിസിസി രാജ്യങ്ങളിലേക്കു വരെ വികിരണ ഭീഷണി വ്യാപിക്കാമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.




