കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്കനിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമാണത്തിനായി വീട് വാടകയ്‌ക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. സ്‌ഫോടനം നടന്ന സമയത്ത് ഇയാളും വീട്ടിലുണ്ടായിരുന്നു.
പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ കുന്നമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും കേസിൽ പ്രതിയാക്കി.
ശനിയാഴ്ച രാത്രി പത്തുമണിയോടെ നടന്ന സ്‌ഫോടനത്തിൽ കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രാഹുൽ (26), മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവർ മരിച്ചു. മരിച്ച രാഹുലിന്റെ സഹോദരനാണ് വിഷ്ണു. ഇയാളുടെ ഭാര്യ സിമിയ്ക്കും പരിക്കേറ്റിരുന്നു.
സംഭവസ്ഥലം പരിശോധിച്ച പോലീസിന് അനധികൃത പടക്കനിർമാണം പ്രദേശത്ത് പരസ്യമായ രഹസ്യമെന്ന സൂചനയാണ് ലഭിച്ചത്. പനയോലപ്പടക്കം നിർമിക്കാൻ ഉപയോഗിക്കുന്ന പനയോലകൾ വൻതോതിൽ വീട്ടുമുറ്റത്ത് ശേഖരിച്ചിരുന്നതായി കണ്ടെത്തി. മാസങ്ങൾക്കുമുമ്പ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഇവ എത്തിച്ചതായും കണ്ടെത്തി.
കുരിക്കത്തൂർ അങ്ങാടിയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള വീടാണ് സംഭവം നടന്നത്. ഇടുങ്ങിയ വഴിയിലൂടെ വൻതോതിൽ പനയോലകൾ എത്തിച്ചതും സംശയം ഉയർത്തുന്നതായി പോലീസ് പറയുന്നു. സമീപവാസികൾ പകൽ സമയങ്ങളിൽ എത്തി പനയോല മുറിച്ചിരുന്നതായും, ശേഷിച്ച ഭാഗങ്ങൾ ഇന്ധനമായി ഉപയോഗിച്ചതായും വിവരമുണ്ട്.
നാട്ടുകാരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് വന്നുപോയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ചില വാഹനങ്ങളുടെ നമ്പറുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.




