ആലപ്പുഴ: എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയ കേസിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന് എംബി രാജേഷ് പറഞ്ഞു. ഡിപിസി കൂടാൻ വൈകിയതു കൊണ്ടാണ് ഉത്തരവ് വൈകിയത്. വാർത്ത കേട്ടാൽ തോന്നും ഒരാൾക്കെതിരെ മാത്രമാണ് നടപടിയെന്ന്. വേറെ ഒരു തരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല.
ദുരുദ്ദേശത്തോടെയാണ് വാർത്ത വന്നതെന്നും എല്ലാറ്റിനും അതിരും പരിധിയുമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.കേസിന്റെ ഒരു മെറിറ്റിലേക്കും കടക്കുന്നില്ല. കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നേ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് മാറ്റുന്നത് സര്‍വീസിൽ നിന്ന് വിരമിക്കാൻ വെറും അഞ്ചുമാസം മാത്രമുള്ളപ്പോഴാണ്. ജില്ലയിലെ മദ്യ മാഫിയയ്ക്കെതിരെയും കർശന നടപടി സ്വീകരിച്ചിരുന്ന ഓഫീസർ കൂടിയാണ് ഡെപ്യൂട്ടി കമ്മീഷണറായ പി.കെ ജയരാജ്.
കഴിഞ്ഞ ദിവസമാണ് എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ള ഒൻപത് അംഗ സംഘത്തെ എക്സൈസ് കഞ്ചാവുമായി പിടികൂടിയത് വലിയ വാർത്തയായിരുന്നു.


