പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരോ ദിവസവും കനക്കുകയല്ലാതെ എന്ന് അവസാനിക്കും എങ്ങനെ അവസാനിക്കും, അതോ ഇനി അവസാനിക്കില്ലേ തുടങ്ങി യാതൊരു തരത്തിലുളള സൂചനകളും തരാതെ പുരോഗമിക്കുകയാണ്. ഒരോ ദിവസവും പല രീതിയിലുളള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് ഇനി അധികകാലം സജീവമായി ഇടപെടില്ലെന്ന് സൂചന നല്‍കി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇറാനിലെ തങ്ങളുടെ സൈനികലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്മാറുമെന്നാണ് ട്രംപിന്റെ വാദം. ഇറാനുമായുള്ള ഔദ്യോഗിക ഉടമ്പടികള്‍ക്ക് കാത്തുനില്‍ക്കാതെ അധിനിവേശം ഉടന്‍ അവസാനിപ്പിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത് എന്നാണ് ഒരു വശത്ത് നിന്ന് ലഭിക്കുന്ന വിവരം.
ഇങ്ങനെയെല്ലാം ഒരു വശത്ത് നിന്ന് വാര്‍ത്തകള്‍ വരുന്നു. എന്നാല്‍, മറുവശത്ത് പശ്ചിമേഷ്യന്‍ തീരങ്ങളിലേക്ക് കൂടുതല്‍ സേനാവിന്യാസവും അമേരിക്ക നടത്തുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ആഗോള കപ്പലുകള്‍ക്ക് വീണ്ടും തുറന്നുകൊടുക്കുന്നില്ലെങ്കില്‍ അമേരിക്ക അത് പരിഗണിക്കില്ലെന്നാണ് ട്രംപ് ഇതിനകം മുന്നറിയിപ്പ് നല്‍കിയത്. ഇറാനെ തകര്‍ത്തുവെന്നും യുദ്ധം വിജയിച്ചുവെന്നുമാണ് ട്രംപിന്റേതായി വന്നിരിക്കുന്ന ലേറ്റസ്റ്റ് അപ്‌ഡേറ്റ്. പക്ഷേ ട്രംപ് യുദ്ധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ തൊട്ടടുത്ത നിമിഷം ഇറാന്‍ അത് നിഷേധിക്കുകയും ചെയ്യുന്നു എന്നതാണ് യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ നമ്മള്‍ കാണുന്നത് എന്നതിനാല്‍ ഒറ്റ വായനയില്‍ ഒന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ലോകം.
എന്നിരുന്നാലും, സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ശത്രുതയില്‍ എന്തെങ്കിലും വിരാമം ഉണ്ടാകൂ. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഒരു പ്രധാന പങ്ക് കടന്നുപോകുന്ന ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്ക്, യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് തങ്ങളുടെ പ്രതികാരത്തിനുള്ള ഉപകരണമായി ഇറാന്‍ മാറ്റിയതോടെ ഒരു സംഘര്‍ഷ കേന്ദ്രമായി മാറുകയായിരുന്നു.
ട്രംപിന്റെ ഒരോ ദിവസത്തെയും ഒരോ നിലപാടും ലോകമാകെ ചര്‍ച്ചചെയ്യുകയാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക നടപടികള്‍ ശക്തമാക്കാനണ് ട്രംപിന്റെ തീരുമാനം. ഇറാന്‍ വ്യവസ്ഥകളുമായി യോജിച്ചില്ലെങ്കില്‍ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് ഇതിനോടകം പറഞ്ഞിട്ടുണ്ട്. രാജ്യം യുഎസ് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതുവരെ സൈനിക സമ്മര്‍ദ്ദം തുടരാനാണ് അമേരിക്കയുടെ ലക്ഷ്യം.
ഇറാന്റെ കൈവശം ഒരിക്കലും ആണവായുധങ്ങള്‍ എത്താന്‍ അനുവദിക്കില്ലെന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഒബാമ ഭരണകാലത്തെ ആണവ കരാര്‍ ഉള്‍പ്പെടെയുള്ള മുന്‍ നയതന്ത്ര ശ്രമങ്ങളെ ട്രംപ് ഇതിനകം തന്നെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇറാന്റെ നട്ടെല്ലായ, അളവറ്റ എണ്ണ സമ്പത്താണ് മറ്റൊരു ലക്ഷ്യം. എന്നാല്‍ അമേരിക്ക വിചാരിക്കുന്നത്ര എളുപ്പത്തില്‍ ഇതൊന്നും വിട്ടുകൊടുക്കാന്‍ ഇറാന്‍ മുതിരുമെന്നും കരുതാന്‍ വയ്യ.
അമേരിക്ക മുന്‍പ് പങ്കെടുത്ത ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങള്‍ എന്നിവയുമായി നിലവിലെ ഇറാന്‍ ദൗത്യത്തെ ട്രംപ് താരതമ്യം ചെയ്തിട്ടുണ്ട്. മുന്‍കാല യുദ്ധങ്ങള്‍ വര്‍ഷങ്ങളും പതിറ്റാണ്ടുകളും നീണ്ടുനിന്നപ്പോള്‍, വെറും 32 ദിവസം കൊണ്ട് ഇറാന്റെ ഭീഷണി ഇല്ലാതാക്കാന്‍ സാധിച്ചുവെന്നാണ് അവകാശവാദം.
യുദ്ധത്തിന്റെ ഭാഗമായി ആഗോളതലത്തില്‍ പെട്രോള്‍, ഗ്യാസോലിന്‍ വിലയിലുണ്ടായ വര്‍ദ്ധനവ് താല്ക്കാലികം മാത്രമാണെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇത് പരിഹരിക്കപ്പെടുമെന്നും ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍ ഇലക്ട്രിസിറ്റി ഗ്രിഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടാനാണ് അമേരിക്കയുടെ അടുത്ത നീക്കം.
ട്രംപിന്റെ പ്രസ്താവനകളെ പുച്ഛിച്ചു തള്ളുന്ന ഇറാന്‍, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന നിലപാടിലാണ്. അമേരിക്കന്‍ നിബന്ധനകള്‍ക്ക് വഴങ്ങുന്നതിനേക്കാള്‍ പോരാട്ടത്തിന്റെ പാതയാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. ഈ പോരാട്ടം കേരളം ഉള്‍പ്പെടെയുള്ള ലോകത്തിന്റെ എല്ലാ കോണുകളെയും ബാധിക്കുന്നുണ്ട്. നയാരയും ഷെല്ലും ഇന്ധന വില വര്‍ധിപ്പിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിനപ്പുറം പൊതുമേഖലാ കമ്പനികളും ഇതിന് മുതിര്‍ന്നേക്കും. ആഗോള വിപണിയില്‍ പെട്രോള്‍, ഗ്യാസോലിന്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് താല്ക്കാലികമാണെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ഇത് ബാധിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും തൊഴില്‍ മേഖലയും ഈ യുദ്ധസാഹചര്യത്തില്‍ വലിയ വെല്ലുവിളി നേരിടുന്നു.
പശ്ചിമേഷ്യന്‍ മണ്ണില്‍ വീഴുന്ന ഓരോ ബോംബും ലോകത്തിന്റെ സമാധാനത്തിന് മേലുള്ള ആഘാതമാണ്. ഇറാനെ ‘ശിലായുഗത്തിലേക്ക്’ മടക്കുമെന്ന ട്രംപിന്റെ ഭീഷണിയും, തളരാത്ത ഇറാന്റെ പോരാട്ടവീര്യവും തമ്മിലുള്ള ഈ ഏറ്റുമുട്ടല്‍ ഒരു വലിയ മാനുഷിക ദുരന്തത്തിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് ലോകം. വരാനിരിക്കുന്ന ആഴ്ചകള്‍ നിര്‍ണ്ണായകമാണ്. നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍, പശ്ചിമേഷ്യയിലെ ഈ കനല്‍ ആഗോളതലത്തില്‍ വലിയൊരു അഗ്‌നിബാധയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സംഘര്‍ഷം അവസാനിക്കേണ്ടത് ലോകത്തിന്റെ തന്നെ നിലനില്‍പ്പിന് അത്യാവശ്യമാണ്.















