കോട്ടയം: കോട്ടയം ജില്ലയിലെയും പ്രത്യേകിച്ച് പാലാ നിയോജക മണ്ഡലത്തിലെയും രാഷ്ട്രീയ ഗതിവിഗതികളിൽ നിർണ്ണായക മാറ്റങ്ങൾ പ്രകടമാക്കി കാഞ്ഞിരപ്പള്ളിയിൽ നടന്ന കർഷക സംഗമം. 75 വയസ്സ് പിന്നിട്ട 1500 കർഷകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. “കർഷകരെ ആര് ചേർത്തുപിടിക്കുന്നുവോ അവർക്ക് കർഷകർ വോട്ട് ചെയ്യും” എന്ന ബിഷപ്പിന്റെ പരസ്യ നിലപാട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് സഭ നൽകുന്ന പച്ചക്കൊടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
രാജ്യസഭാ എം.പി എന്ന നിലയിൽ ജോസ് കെ. മാണി ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത് സ്വാഭാവിക നടപടിയായി കാണാമെങ്കിലും, സഭയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരുന്നതിലും, വന നിയമങ്ങളിലെ കർഷക വിരുദ്ധതയ്ക്കെതിരെ പോരാടുന്നതിലും ജോസ് കെ. മാണി മുൻകൈ എടുത്തിരുന്നു. ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം അക്കമിട്ടു നിരത്തുകയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ബിഷപ്പിന്റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്.
ജോസ് കെ. മാണി യുഡിഎഫിലേക്ക് മടങ്ങാൻ സഭ സമ്മർദ്ദം ചെലുത്തുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വാർത്തകൾക്കും ഇതോടെ അന്ത്യമായിരിക്കുകയാണ്. സഭ ജോസ് കെ. മാണിക്ക് എതിരാണെന്ന യു.ഡി.എഫ് കേന്ദ്രങ്ങളുടെ സൈബർ പ്രചാരണങ്ങളെ ഈ വേദിയിലെ പ്രഖ്യാപനം പൂർണ്ണമായും തള്ളിക്കളയുന്നു. രണ്ട് ആർച്ച് ബിഷപ്പുമാരുടെയും രണ്ടായിരത്തോളം വരുന്ന കർഷകരുടെയും സാന്നിധ്യത്തിൽ സഭയുടെ ഔദ്യോഗിക വക്താവ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ പ്രതിയോഗികൾക്ക് വലിയ തിരിച്ചടിയാണ്.
പാലാ സീറ്റിൽ വീണ്ടും കണ്ണുവെക്കുന്ന മാണി സി. കാപ്പൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് സഭയുടെ ഈ നീക്കം വലിയ വെല്ലുവിളിയാകും. എട്ടു വർഷത്തോളമായി രണ്ട് മുന്നണികളുടെയും ഭാഗമായിരുന്നിട്ടും കർഷകരെ നേരിട്ട് ബാധിക്കുന്ന വന്യജീവി നിയമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാപ്പൻ കാര്യക്ഷമമായ ഇടപെടൽ നടത്തിയില്ലെന്ന നീരസം സഭയ്ക്കും കർഷകർക്കുമിടയിലുണ്ട്. കർഷക വോട്ടുകൾ നിർണ്ണായകമായ പാലായിൽ സഭയുടെ ഈ പരസ്യ പിന്തുണ ജോസ് കെ. മാണിക്ക് വൻ രാഷ്ട്രീയ മുൻതൂക്കം നൽകുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിൽ യു.ഡി.എഫ് ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.




