കണ്ണൂർ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ മുടങ്ങിയിട്ട് ഒരുമാസമായി. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 28 മുതൽ സർവീസുകൾ നിർത്തിവെച്ചിരുന്നു. തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്കുള്ള സർവീസ് മാത്രം നടത്തിയിരുന്നെങ്കിലും, ഇത് കഴിഞ്ഞ ഒരാഴ്ചയായി നിർത്തിയിരിക്കുകയാണ്. ഇപ്പോൾ ആഭ്യന്തര സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര സർവീസുകൾ ഇല്ലാത്തതിനാൽ വിമാനത്താവളത്തിന് ദിവസേന ഏകദേശം അരക്കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ലാൻഡിങ്, പാർക്കിങ് ഫീസ്, യൂസർ ഫീസ് തുടങ്ങിയവയിലാണ് പ്രധാനമായും നഷ്ടം സംഭവിക്കുന്നത്. ഇതിനിടെ ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചെങ്കിലും സംഘർഷം ശക്തമായതോടെ അവ റദ്ദാക്കി. ഷാർജയിലേക്ക് രണ്ട് ദിവസം മാത്രമാണ് സർവീസ് നടത്തിയതും.
മാർച്ച് 29 മുതൽ തുടങ്ങുന്ന വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും യുദ്ധം ശമിച്ച ശേഷമേ അവ പുനരാരംഭിക്കൂ. കുവൈത്ത്, ബഹ്റൈൻ, ജിദ്ദ സർവീസുകളും പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആഭ്യന്തര സർവീസുകളിൽ ഇൻഡിഗോ നവിമുംബൈയിലേക്ക് മാർച്ച് 30 മുതൽ പുതിയ സർവീസ് ആരംഭിക്കും.
വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണവും ഇതിനകം കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിൽ 99,634 പേർ മാത്രമാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. മുമ്പ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം മാത്രം ഒരുലക്ഷത്തിന് മുകളിലുണ്ടായിരുന്നു. മാർച്ചിൽ ഈ സംഖ്യ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.




