പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി ലഭിക്കണമെന്ന് കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി പറഞ്ഞു. സംഭവം യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാലക്കാട് എത്തിയത് വെറും 10 ദിവസം മാത്രമാണെന്നും, തന്റെ പ്രചാരണത്തിന് കോൺഗ്രസ് ഭാരവാഹിയായ കൗൺസിലർ രണ്ട് ദിവസം എത്തിയിരുന്നുവെന്നും പിഷാരടി പറഞ്ഞു. ചിത്രം കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും വ്യക്തിപരമായി പരിചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂഷണം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കാൻ പൊലീസും ബന്ധപ്പെട്ട സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും, തെറ്റ് ചെയ്തവരെ ആരായാലും ശിക്ഷിക്കണമെന്നും പിഷാരടി ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലും അടുത്ത അഞ്ച് വർഷത്തേക്കുള്ള തെരഞ്ഞെടുപ്പുമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഒരു വാർഡ് മെമ്പർക്കെതിരായ പരാതി തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും അദ്ദേഹം പറഞ്ഞു.






