തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകി. നിതിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ തുടരന്വേഷണം നടത്തുക. കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്ന് നിതിന്റെ പിതാവ് ആവശ്യപ്പെട്ടു.
നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാജൻ ആരോപിച്ചു. കേസിലെ മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റിനെ ആശ്വാസകരമായ കാര്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കുറ്റക്കാരായ മറ്റ് അധ്യാപകർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഡോ. റാമിന് ഡോക്ടറായി തുടരാൻ അർഹതയില്ലെന്നും കേസിലെ രണ്ടാമത്തെ പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും രാജൻ പറഞ്ഞു.
അതേസമയം, കേസിലെ മുഖ്യപ്രതി ഡോ. റാമിനെ പൊലീസ് കർണാടകയിലെ കുടകിൽ നിന്നാണ് പിടികൂടിയത്. ഒളിവിലായിരുന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും ഇയാൾക്ക് ചിലരുടെ സഹായം ലഭിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വൈകിയതിൽ ഹൈക്കോടതി നേരത്തെ പൊലീസിനെ വിമർശിച്ചിരുന്നു. അന്വേഷണത്തിലെ വീഴ്ചകളിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപത്തെ തുടർന്നാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിലെ രണ്ടാമത്തെ പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.




