ആലപ്പുഴ: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാതിരിക്കുന്നതിനും അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും, രാഷ്ട്രീയ തീരുമാനങ്ങളിൽ തനിക്ക് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസിനെ സംബന്ധിച്ചുള്ള നല്ല കാര്യങ്ങൾ ശരിയായ സമയത്ത് പുറത്തുവരണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമെന്നും അരുൺ കുമാർ വ്യക്തമാക്കി. വാരാന്തപ്പതിപ്പിനെക്കുറിച്ച് തനിക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇന്ന് പുറത്തിറക്കിയിരുന്നു. സാധാരണ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് വൈകിയാണ് പ്രസിദ്ധീകരിച്ചത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ഓർമ്മക്കുറിപ്പ് ഉൾപ്പെട്ട വാരാന്തപ്പതിപ്പ് വൈകിയത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ ഉൾപ്പെട്ടതിനാലാണ് വാരാന്തപ്പതിപ്പ് പിൻവലിച്ചതെന്ന തരത്തിലുള്ള അനൗദ്യോഗിക വിശദീകരണങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നമാണ് വൈകാൻ കാരണമെന്നാണ് ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം.




