ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യയുടെ യുവതലമുറ രാജ്യതലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധത്തിലാണ്. ആദ്യമാദ്യം ആരാലും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന സമരത്തെ സോനം വാങ്ചുക്ക് തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാക്കി. പിന്നീടങ്ങോട്ട് കണ്ടത് രാജ്യം ഇതുവരെ സാക്ഷ്യംവഹിക്കാത്ത സമാനതകളില്ലാത്ത വിദ്യാർത്ഥി പ്രക്ഷോഭത്തിനാണ്. ഇതോടെ പ്രതിഷേധാഗ്നി ഡൽഹിക്കപ്പുറത്തേക്കും പടരാൻ തുടങ്ങി. പ്രതിഷേധങ്ങൾ കേരളമടക്കം രാജ്യത്തെ ഓരോ നഗരത്തിലേക്കും പടരുകയാണ്. മുംബൈയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവകളിലേക്ക് ഇറങ്ങിയിരുന്നു.
ഇതിനിടെ മുംബൈയിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തെ നേരിടാനെത്തിയ പോലീസ് വാൻ ഒറ്റയ്ക്ക് തടയുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിൻറെ മുഖമായി ആ ചിത്രം മാറുകയായിരുന്നു. പൊലീസെന്നു കേട്ടാലെ പേടിച്ച് ഓടുന്നുവർക്ക് മുന്നിൽ നെഞ്ചുവിരിച്ചുനിന്ന് ചോദ്യം ചെയ്യുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ രാജ്യത്തെ സംസാര വിഷയം. സിനിമയെ വെല്ലുന്ന മാസ് എൻട്രിയുമായി മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞുനിർത്തിയ ആ ചുണക്കുട്ടിയാണ് റിയ അഹിർ.
നീറ്റ് പരീക്ഷാവിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വാനിൽ കയറ്റിക്കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് റിയ ഓടിയെത്തിയത്. കോരിച്ചൊരിയുന്ന മഴയിൽ ചുറ്റുമുള്ളതൊന്നും നോക്കാതെ തലയിൽ തൊപ്പിയും ഹ്യൂഡിയുമിട്ട് റിയ വാനിന് മുന്നിൽ നെഞ്ചും വിരിച്ച് നിന്നു. വാഹനത്തിൽ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവർ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവർക്കൊപ്പം ചേരുകയും ചെയ്തു. ഒടുവിൽ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടി വന്നു.
കോഹിനൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടക്കുമ്പോൾ പോലീസ് വാൻ വിദ്യാർത്ഥികളെയും കൊണ്ട് നിറച്ചിരിക്കുന്നത് കണ്ടു. ‘എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല പ്രതിഷേധക്കാരെ എന്ത് അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചെ’ങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് റിയ പിന്നീട് പറഞ്ഞു. തുടർന്ന് വാഹനം മുന്നോട്ട് പോകുന്നത് തടയാനായി തനിക്ക് അതിൻറെ മുന്നിൽ നിൽക്കേണ്ടിവന്നെന്നും അവർ കൂട്ടിച്ചേർത്തു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ മുഴുവനും വിട്ടയക്കുംവരെ റിയ അവിടെ നിന്ന് മാറാൻ തയ്യാറായില്ല. വിദ്യാർഥിയല്ലെങ്കിലും അവർക്കൊപ്പം നിലകൊള്ളുന്നെന്നാണ് റിയ പറയുന്നത്.
സംഭവത്തിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റിയ അഹിർ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിൻറെ ബിംബമായി മാറി. മോഡലായും മ്യൂസിക് വീഡിയോകളിലെ സാന്നിധ്യമായും അറിയപ്പെടുന്ന റിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദവും ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുമുണ്ട്. ദിൽബര എന്ന സംഗീത ആൽബത്തിലാണ് അവസാനം അഭിനയിച്ചത്. ഇതിനു പുറമെ സ്വന്തമായി വസ്ത്രങ്ങൾ കൈകൊണ്ട് നിർമിച്ച് വിൽക്കുന്ന റിയാസത് എന്ന ബ്രാൻഡിന്റെ ഉടമ കൂടിയാണ് ഈ പെൺകുട്ടി. എന്നാൽ, താൻ ഈ പ്രതിഷേധത്തിൽ പങ്കെടുത്തത് വ്യക്തിപരമായ നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും, ഒരു പൗരനെന്ന നിലയിൽ തനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് ചെയ്തതെന്നും റിയ തന്റെ നിലപാട് വ്യക്തമാക്കുന്നു.
റിയ വാൻ തടഞ്ഞതിന് പിന്നാലെ പൊലീസ് വാഹനം മുന്നോട്ട് നീക്കി ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും റിയ പിൻമാറാൻ കൂട്ടാക്കിയില്ല. തൻറെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും, പൗരന്മാർക്ക് നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടത് അനിവാര്യമാണെന്നും റിയ പറയുന്നു. ഈ സംഭവത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണയും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ടെന്നും റിയ വ്യക്തമാക്കി. റിയ അഹിറിൻറെ ചിത്രം ഇന്ന് ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിൻറെ ശക്തമായ പ്രതീകമായി പങ്കുവയ്ക്കപ്പെടുന്നു.




